കുറ്റിച്ചിറ വിശേഷങ്ങൾ | Kuttichira Tales


By RK Nadapuram
Kuttichira History, Mishkal palli, mishkal masjid, Tippu Sulthan, Kuttichira Food, muslim culture, calicut beach
calicut valiya kazi, zamorin, samoodhiri

അറബിക്കടലിന്റെ തീരത്ത് ആയിരം കൊല്ലത്തെ ഒാർമകളെ തെല്ലും ചോർന്നുപോവാതെ കാത്തുസൂക്ഷിക്കുകയാണ് കുറ്റിച്ചിറയെന്ന പ്രദേശം. ആയിരത്തിൽപരം വർഷം പഴക്കമുള്ള പള്ളികളും വീടുകളും ഇടവഴികളും കണ്ണിന് കുളിർമ തരുന്നതും അവയിൽ ചിലതിന്റെ നിർമാണങ്ങൾ നമ്മെ അത്ഭുതപ്പെടുത്തുന്നതുമാണ്. മുസ്ലീംങ്ങളാണ് പ്രദേശത്തുകാരിലധികവും.
ഏകദേശം ആയിരത്തിൽപരം വർഷം പഴക്കമുള്ള മുച്ചുന്തിപ്പള്ളിയാണ് ഇവിടത്തെ പഴമകളിലൊന്ന്, മിനാരമൊ മറ്റേതെങ്കിലും അടയാളമൊ ഇല്ല എന്നതാണ് ഇതിന്റെ പ്രത്യേകത. പ്രസിദ്ധമായ മിശ്കാൽ പള്ളിയുടെ തെക്കു വശത്താണ് പള്ളി സ്ഥിതി ചെയ്യുന്നത്. സാമുദായിക ഐക്യത്തിന്റെ മകുടോദാഹരണമായിരുന്നു മുച്ചുന്തിപ്പള്ളിയുടെ നിർമാണം.

അറേബ്യൻ കച്ചവടക്കാരനായിരുന്ന നക്ഹൂദ മിശ്കാൽ നിർമിച്ച പ്രസിദ്ധമായ പള്ളിയാണ് മിശ്ക്കാൽ പള്ളി. പോർച്ചുഗീസുകാർ പള്ളി ആക്രമിച്ചപ്പോൾ അന്നത്തെ സാമൂതിരിയുടെ നേതൃത്വത്തിൽ പള്ളി പുതുക്കിപ്പണിയുകയായിരുന്നു. ഏകദേശം എണ്ണൂറ് വർഷം പഴക്കം കണക്കാക്കുന്നു ഈ പള്ളിക്ക്. മിശ്കാൽ പള്ളിയാണ് യഥാർത്ഥത്തിൽ കുറ്റിച്ചിറയുടെ മുഖം. 
കോഴിക്കോട് വലിയ ഖാസിയുടെ കേന്ദ്രവും ഇവിടെയാണ്. പള്ളിക്ക് മുമ്പിലായി വലിയൊരു പൊതുകുളമുണ്ട്, വൈകുന്നേരമായാൽ ഈ കുളത്തിന്റെ തിണ്ണയിലിരുന്നാണ് ഇവിടുത്തുകാർ നാട്ടുവർത്തമാനങ്ങൾ പറയുന്നത്. തൊട്ടടുത്തായി ഒന്നിച്ചിരുന്നു ടി.വി. കാണാനുള്ള സംവിധാനവും. ചിലസമയങ്ങളിൽ ഇവരോട് ശരിക്കും അസൂയ തോന്നിപ്പോവും, എങ്ങനെയാണ് ഇവർക്ക് ഇതൊക്കെ നിലനിർത്തിപ്പോവാനെന്നോർത്ത്.
ടിപ്പുവും പട്ടാളവും വന്ന മറ്റൊരു ചരിത്രമാണ് കുറ്റിച്ചിറയ്ക്ക് പറയാനുള്ളത്. യമനിൽ നിന്ന് വന്ന ശൈഹ് മുഹമ്മദ് ജിഫ്രി തങ്ങളും കൂട്ടരും കുറ്റിച്ചിറയിൽ താമസമാക്കുകയും അവിടെ ചെറിയൊരു പള്ളി നിർമിക്കുകയും ചെയ്തു. അമാനുഷിക കഴിവുകൾ ധാരാളമുണ്ടായിരുന്ന പണ്ഡിതനായിരുന്നു അദ്ദേഹമെന്നാണ് പറയപ്പെടുന്നത്. തങ്ങളുടെ പിൻതലമുറ ഇന്നും കുറ്റിച്ചിറയിലെ ഈ പഴയ വീട്ടിൽ താമസിക്കുന്നുണ്ട്.
സാമുതിരിയിൽ നിന്നാത്രെ ടിപ്പു സുൽത്താൻ തങ്ങളെക്കുറിച്ച് കേൾക്കുന്നത്. നാനൂറോളം വരുന്ന പട്ടാളക്കാരുമായി ടിപ്പു ഇവിടെ വരികയും ഇവിടെ താമസിക്കുകയും ചെയ്തുവെന്നാണ് ചരിത്രം. ടിപ്പുവിനെ സ്വീകരിച്ചിരുത്തിയ ഒരു വമ്പിച്ച മരത്തിന്റെ ബെഞ്ചൊക്കെ ഇന്നുമിവിടെ സൂക്ഷിച്ചു വച്ചിട്ടുണ്ട്. 
തങ്ങൾ സ്വന്തം കൈപ്പടയിൽ എഴുതിയ ഖുർആനും ഇവിടെയുണ്ട്. ഒരു വലിയ റൂമിനുള്ളിലാണ് ഇവരുടെ ഖബറുകളും യമനിൽ നിന്നുകൊണ്ടുവന്ന പഴയ കുറേ സാധനങ്ങളും സൂക്ഷിച്ചിരിക്കുന്നത്. തങ്ങളുടെ നിർദ്ദേശ പ്രകാരമാണ് ടിപ്പു മാനാഞ്ചിറയിലെ കുളം നിർമിച്ചതെന്നും പറയപ്പെടുന്നു. മുസ്ലീം സമുദായത്തിലെ കോയ എന്ന് വിളിപ്പേരുള്ള വിഭാഗക്കാരാണ് ഇവിടുത്തുകാരിലനികവും. മരുമക്കത്തായ സമ്പ്രദായമാണ് ഇവിടുത്തുകാരിലധികവും സ്വീകരിച്ചുവരുന്നത്.




No comments:

Post a Comment