Kallayi River | Kallai puzha | Calicut, Kozhikode tourism | Chaliyar River | Beypoore Puzya| Nilamboor teak | Wester Ghats | Wayanad meenmutti falls | Kuttiady Forest |
RK Nadapuram
കോഴിക്കോടിനെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഒന്നാണ് കല്ലായിലെ മരക്കച്ചവടം. ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ മരം കച്ചവടം നടന്നതും കല്ലായിൽ തന്നെ. നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട് കല്ലായിക്കും ഇവിടത്തെ മര ബിസിനസിനും. 'കല്ലുപാകിയ പാത' എന്നാണ് കല്ലായി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. കോഴിക്കോട് ടൗണിന്റെ ഹൃദയ ഭാഗത്തുകൂടെ ഒഴുകി അറബിക്കടലിനോട് ഇഴകിച്ചേരുന്ന ഈ കൊച്ചു പുഴ ബേപ്പൂർ പുഴയെന്നും ചാലിയാർ പുഴയെന്നും അറിയപ്പെടുന്നതിന്റെ പ്രധാന കൈവഴികളിലൊന്നാണ്. ഈ രണ്ട് പുഴകൾക്കുമിടയിൽ ഒരു കനാൽ നിർമിച്ചാണ് ഇതിനെ കൂട്ടിച്ചേർത്തിരിക്കുന്നത്.
കല്ലായി ലോകത്തിന്റെ നെറുകയിൽ
ലണ്ടനിലെ ബർഹിമ്മാൻ പാലസിനുള്ള മരങ്ങൾ കല്ലായിൽ നിന്ന് കൊണ്ടുപോയെതെന്നാണ് ചരിത്രം. വയനാട്ടിൽ നിന്നും നിലമ്പൂരിൽ നിന്നുമൊക്കെ മരങ്ങൾ ചാലിയാർ പുഴ വഴിയാണ് കൊണ്ടുവന്നിരുന്നത്. അന്നൊക്കെ കല്ലായിപ്പുഴയുടെ ഇരുകരകളിലും ലോക പ്രശസ്ഥമായ ഒട്ടേറെ സോമില്ലുകൾ നിലനിന്നിരുന്നു. 100ൽപരം വലിയ സോമില്ലുകൾ അത്രതന്നെ ചെറിയ മില്ലുകളും കല്ലായിലുണ്ടായിരുന്നു. ബോംബെ, മദ്രാസ് എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും മരങ്ങൾ കയറ്റി അയച്ചിരുന്നത്. കല്ലായിയുടെ പ്രതാപ കാലഘട്ടത്തിൽ കല്ലായിൽ നൂറ് കണക്കിന് ലോറികൾ ദിനേനെ വന്ന് പോവുമായിരുന്നു. തേക്ക് മരം ആയിരുന്നു ബ്രിട്ടീഷുകാരുടെ പ്രധാന ഉരു.
പുറം രാജ്യങ്ങളിലേക്ക് മരം കയറ്റുമതി ചെയ്യുന്നതിനായി കല്ലായിയിൽ റെയിവേ സ്റ്റേഷൻ നിർമിക്കുകയും റെയിൽ മാർഗവും പിന്നീടത് കടൽ മാർഗവുമാണ് അവരുടെ നാടുകളിലേക്ക് കൊണ്ടുപോയിരുന്നത്. കപ്പൽ കരയ്ക്കടുപ്പിക്കുന്നതിനായി കോഴിക്കോട് കടപ്പുറത്ത് വലിയൊരു പാലം തന്നെ ബ്രിട്ടീഷുകാർ പണിതു. അതിന്റെ ചരിത്ര ശേഷിപ്പുകൾ കോഴിക്കോട് ബീച്ചിന്റെ പല ഭാഗങ്ങളിലായി ഇന്നും നമുക്ക് കാണാനാവും.
ലോകമഹായുദ്ധത്തിന്റെ ആരംഭം മുതൽ 1970കളുടെ അവസാനം വരെയായിരുന്നു കല്ലായിയുടെ സുവർണ കാലഘട്ടം, ശേഷം വന്ന വനവൽക്കരണ ബിൽ ശരിക്കും കല്ലായിയുടെ മരക്കച്ചവടത്തിന്റെ നടുവൊടിച്ചു. നിലമ്പൂർ കാടുകളിൽ നിന്നും വയനാട്ടിൽ നിന്നും കുറ്റ്യാടിയിൽ നിന്നും വരുന്ന മരത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞു. മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു കച്ചവടക്കാരിലധികവും, ഖാൻ ബഹദൂർ, അറക്കൽ കോയൂട്ടി ഹാജി, ഖാൻ ഉണ്ണിക്കമ്മു സാഹിബ് തുടങ്ങിയവർ അതിൽ പ്രധാനികളാണ്.
ആയിരക്കണക്കിന് ആളുകൾ കല്ലായിൽ ജോലി ചെയ്തിരുന്നു, അതുവഴി പ്രദേശവാസികൾ നല്ല സാമ്പത്തിക ശേഷി കൈവരിക്കുകയും വിദേശികളുമായുള്ള ഇടപഴകലിലൂടെ ഈ നാട്ടുകാർ നല്ല സംസ്കാരവും വിദ്യഭ്യാസവും കൈവരിച്ചു. ഇന്ന് കല്ലായിക്ക് പഴയ പ്രതാപമില്ല, ഒട്ടുമിക്ക സോമില്ലുകളും പ്ലവുഡ് ഫാക്ടറികളും പൂട്ടിപ്പോയിരിക്കുന്നു. വിദേശങ്ങളിലേക്കൊന്നും മരങ്ങൾ കയറ്റി അയക്കാത്ത ചെറുകിട കച്ചവടക്കാരായി അവരിൽ ചിലർ കല്ലായിയുടെ സുവർണ കാലഘട്ടത്തെ അനുസ്മരിപ്പിച്ച് ഇന്നും കല്ലായിൽ കച്ചവടം നടത്തുന്നു.
മലിനജലം ഒഴുകുന്ന പുഴയ്ക്ക് കാവലിരിക്കുന്ന ഒരു മരഗ്രാമം മാത്രമാണ് ഇന്ന് കല്ലായി. കല്ലായിയുടെ പഴയ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന പൊട്ടിപ്പൊളിയാറായ കെട്ടിടങ്ങളും മെഷീനുകളും മറ്റും തുരുമ്പെടുത്ത ഒാർമകളായി മാത്രം നിലനിൽക്കുന്നു.